
ന്യൂഡൽഹിയിൽ പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ സംസാരിക്കുന്നു.
ന്യൂഡൽഹി: സങ്കീർണതകളും വ്യവഹാര സാധ്യതകളും പരമാവധി ഒഴിവാക്കുന്നതാണ് ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ആദായനികുതി ബിൽ. 1961ലെ ആദായനികുതി നിയമത്തിെന്റ പകുതി വലുപ്പം മാത്രമാണ് പുതിയതിനുള്ളതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. പുതിയ നിയമം 2026 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും.
പുതിയ ബില്ലിലെ സവിശേഷതകൾ:
- ഇനി ടാക്സ് ഇയർ മാത്രം
- നികുതിദായകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്ന പ്രീവിയസ് ഇയർ (നികുതി ബാധകമായ വരുമാനം ലഭിച്ച വർഷം), അസസ്മെന്റ് ഇയർ (റിട്ടേൺ സമർപ്പിക്കുന്ന വർഷം) എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി. ഇനി ടാക്സ് ഇയർ മാത്രം. (ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷം)
- റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അന്തിമ തീയതിയിൽ മാറ്റമില്ല
- ക്രിപ്റ്റോ കറൻസി പോലുള്ള വെർച്വൽ ഡിജിറ്റൽ ആസ്തികൾ നികുതി വരുമാനത്തിെന്റ പരിധിയിൽ
- പുതിയ നികുതി സമ്പ്രദായവും പഴയ നികുതി സമ്പ്രദായവും തുടരും
- 2025ലെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി സ്ലാബുകളും 12 ലക്ഷം രൂപവരെ നികുതി ഇളവ് ലഭിക്കുന്ന നിരക്കുകളും തുടരും
- നിലവിലെ നിയമത്തിൽ 5.12 ലക്ഷം വാക്കുകൾ; പുതിയതിൽ 2.6 ലക്ഷം
- ഉപഭാഗങ്ങൾ 819ൽനിന്ന് 536 ആയി
- അധ്യായങ്ങൾ 47ൽനിന്ന് 23 ആയി
- 1200 വ്യവസ്ഥകളും 900 വിശദീകരണങ്ങളും ഒഴിവാക്കി
- നികുതി ഇളവുകൾ, ടി.ഡി.എസ്/ടി.സി.എസ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പട്ടിക തിരിച്ച് ലളിതമാക്കി
- ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള അധ്യായം ലളിതമായ ഭാഷയിൽ സമഗ്രമാക്കി
- ശമ്പളവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഒരുമിച്ച്; നിലവിൽ പലയിടങ്ങളിൽ
- ഗ്രാറ്റ്വിറ്റി, ലീവ് എൻകാഷ്മെന്റ്, പെൻഷൻ കമ്യൂട്ടേഷൻ, വി.ആർ.എസ് ആനുകൂല്യം, പിരിച്ചുവിടൽ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ശമ്പള അധ്യായത്തിൽ
- കാലഹരണപ്പെട്ട 300 നിയമങ്ങൾ ഒഴിവാക്കി. ഉദാ: സെക്ഷൻ 80സി.സി.എ (നാഷനൽ സേവിങ്സ് സ്കീമിലെ നിക്ഷേപത്തിനുള്ള ഇളവ്), സെക്ഷൻ 80 സി.സി.എഫ് (ദീർഘകാല ഇൻഫ്രാസ്ട്രക്ചർ ബോണ്ടിലെ നിക്ഷേപത്തിനുള്ള നികുതി ഇളവ്)









