ആദായ നികുതി ഇളവിനേക്കാൾ നല്ലത് അത് പിരിച്ചെടുത്ത് പെൻഷനും തൊഴിലുറപ്പും വർധിപ്പിക്കുന്നതായിരുന്നു -തോമസ് ഐസക്

ആദായ നികുതി ഇളവിനേക്കാൾ നല്ലത് അത് പിരിച്ചെടുത്ത് പെൻഷനും തൊഴിലുറപ്പും വർധിപ്പിക്കുന്നതായിരുന്നു -തോമസ് ഐസക്

February 2, 2025 0 By BizNews

കൊച്ചി: കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസം നൽകിയ ആദായ നികുതി ഇളവിനെതിരെ സംസ്ഥാന മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഉപഭോഗ ചെലവ് വർധിപ്പിക്കാൻ ഈ മാർഗം സഹായകമാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. തീരുമാനം ഇടത്തരക്കാർക്ക് സന്തോഷം നൽകുമെങ്കിലും അവർ വരുമാനത്തിൽ ഗണ്യമായ ഭാഗം സമ്പാദിക്കുന്നവരായതിനാൽ സമ്പദ് വ്യവസ്ഥക്ക് കൂടുതൽ ഗുണകരമാകില്ലെന്നും ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.�

‘കൂടുതൽ വരുമാനം അവരുടെ കൈകളിലിരുന്നാൽ ഉപഭോഗ ചെലവ് ഉയരുമെന്നാണ് സർക്കാരിനു പ്രതീക്ഷ. ഒരു ലക്ഷം കോടി രൂപ ഇങ്ങനെ ഇടത്തരക്കാരുടെയും സമ്പന്നരുടെയും കൈകളിലെത്തും എന്നാണു കണക്കുകൂട്ടൽ. പക്ഷേ, ഉപഭോഗ ചെലവ് വർദ്ധിപ്പിക്കാനുള്ള നല്ല മാർഗ്ഗം ഈ നികുതി പിരിച്ച് പാവപ്പെട്ടവരുടെ പെൻഷനും തൊഴിലുറപ്പും വർദ്ധിപ്പിക്കുകയെന്നതായിരുന്നു. കാരണം ഇവർ പെൻഷനും കൂലിയും പൂർണമായും ചെലഴിക്കും. ഇടത്തരക്കാർ അവരുടെ വരുമാനത്തിൽ ഗണ്യമായ ഭാഗം സമ്പാദിക്കും. ഏതായാലും ഒരു കാര്യം ഉറപ്പ്. അസമത്വം ഇനിയും കുത്തനെ ഉയരും’ -തോമസ് ​ഐസക് വ്യക്തമാക്കി.�


കുറിപ്പിന്റെ പൂർണ​രൂപം വായിക്കാം:

കേന്ദ്ര ബജറ്റ് സാമ്പത്തിക വളർച്ച മുരടിപ്പിക്കും. അസമത്വം വർദ്ധിപ്പിക്കും. ജനദുരിതം ഏറും. കേരളത്തെ കൂടുതൽ വിഷമത്തിലാക്കും.

2024-25-ലെ ജിഡിപി വളർച്ച 6.4 ശതമാനം മാത്രമാണ്. 2025-26-ൽ ഇതിലും താഴാനാണു സാധ്യത. കാരണം കയറ്റുമതി വർദ്ധിക്കുന്നില്ല. ഉപഭോഗ ചെലവ് ഉയരുന്നില്ല. അതുകൊണ്ട് മുതൽമുടക്കാൻ നിക്ഷേപകർ മടിക്കുന്നു. ഇങ്ങനെയൊരു സന്ദർഭത്തിൽ ചെലവ് ഉയർത്തുകയാണ് ഏതൊരു സർക്കാരും സാധാരണഗതിയിൽ ചെയ്യേണ്ടത്. എന്നാൽ മോദി 2024-25-ൽ സർക്കാർ ചെലവ് 14.9 ശതമാനം ആയിരുന്നത് 14.1 ശതമാനമായി ചുരുക്കിയിരിക്കുന്നു.

മോദി സർക്കാരിന്റെ എല്ലാ ബജറ്റിലും പൊതുവായി കാണാവുന്ന പ്രവണത ചെലവ് ചുരുക്കലാണ്. ഏക അപവാദം കോവിഡ് കാലത്ത് മാത്രമാണ്. 2011-12-ൽ സർക്കാർ ചെലവ് ജിഡിപി അനുപാതം 14.38 ശതമാനം ആയിരുന്നു. ബിജെപി ഭരണത്തിന്റെ ആദ്യ വർഷം 2014-15-ൽ 13.3 ആയി കുറഞ്ഞു.

മോദിയുടെ ഭ്രാന്തൻ നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതകളുംമൂലം സാമ്പത്തിക വളർച്ച തുടർച്ചയായി മന്ദീഭവിച്ചു. അപ്പോഴും കേന്ദ്രം സർക്കാർ ചെലവ് ചുരുക്കുകയെന്ന നയം തന്നെ കൈക്കാണ്ടു. 2017-18-ൽ 12.25 ശതമാനത്തിൽ എത്തി.

കോവിഡ് വർഷം അത് 17.7 ശതമാനമായി ഉയർന്നു. തുടർന്ന് 2024-25 ആയപ്പോഴേക്കും 14.9 ശതമാനമായി. ഇതിപ്പോൾ വീണ്ടും ഇടിച്ചിരിക്കുകയാണ്.

എന്തുവന്നാലും കമ്മി കുറയ്ക്കുക എന്നതാണ് ബജറ്റിന്റെ പ്രഥലക്ഷ്യം. വിദേശമൂലധനത്തെ പ്രീതിപ്പെടുത്താൻ ഇത്തരമൊരു നടപടി കൂടിയേതീരൂ. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ വിദേശ കരുതൽശേഖരത്തിൽ നിന്ന് ഡോളർ ചെലവഴിക്കേണ്ടി വരുന്നു. 705 ബില്യൺ ഡോളർ ആയിരുന്ന വിദേശ കരുതൽശേഖരത്തിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 79 ബില്യൺ ഡോളർ ചെലവഴിക്കേണ്ടിവന്നു. കൂടുതൽ വിദേശമൂലധനം ഇന്ത്യയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലേക്കു നീങ്ങാം. അതുകൊണ്ട് ധനകമ്മി കുറച്ചേതീരൂ. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കിലും ചെലവ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാണ്.

ചെലവ് ചുരുക്കാതെ കമ്മി കുറയ്ക്കാമായിരുന്നു. പക്ഷേ, കേന്ദ്ര ധനമന്ത്രി ആദായ നികുതിയിൽ ഇളവ് നൽകാനാണു ശ്രമിച്ചത്. ഇടത്തരക്കാർക്ക് സന്തോഷം. കൂടുതൽ വരുമാനം അവരുടെ കൈകളിലിരുന്നാൽ ഉപഭോഗ ചെലവ് ഉയരുമെന്നാണ് സർക്കാരിനു പ്രതീക്ഷ. ഒരു ലക്ഷം കോടി രൂപ ഇങ്ങനെ ഇടത്തരക്കാരുടെയും സമ്പന്നരുടെയും കൈകളിലെത്തും എന്നാണു കണക്കുകൂട്ടൽ.

പക്ഷേ, ഉപഭോഗ ചെലവ് വർദ്ധിപ്പിക്കാനുള്ള നല്ല മാർഗ്ഗം ഈ നികുതി പിരിച്ച് പാവപ്പെട്ടവരുടെ പെൻഷനും തൊഴിലുറപ്പും വർദ്ധിപ്പിക്കുകയെന്നതായിരുന്നു. കാരണം ഇവർ പെൻഷനും കൂലിയും പൂർണമായും ചെലഴിക്കും. ഇടത്തരക്കാർ അവരുടെ വരുമാനത്തിൽ ഗണ്യമായ ഭാഗം സമ്പാദിക്കും. ഏതായാലും ഒരു കാര്യം ഉറപ്പ്. അസമത്വം ഇനിയും കുത്തനെ ഉയരും.

സാമൂഹ്യമേഖലകളുടെ അടങ്കൽ കൂടിയോ കുറഞ്ഞോ? ബജറ്റിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, സാമൂഹ്യക്ഷേമം എന്നിവയ്ക്കായി ചെലവഴിക്കുന്നത്? തുക വർദ്ധിച്ചുവെന്നാണ് കേന്ദ്ര ധനമന്ത്രി പറയുക. പക്ഷേ, മൊത്തം ബജറ്റ് ചെലവിൽ ഇവയുടെ വിഹിതം കുറയുകയാണ്. 2017-18-ൽ 14.42 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം ആയപ്പോഴേക്കും അത് 11.03 ശതമാനമായി കുറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും 10.9 ശതമാനമായി കുറഞ്ഞു. തൊഴിലുറപ്പിനോ സാമൂഹ്യക്ഷേമ പെൻഷനോ നാമമാത്രമായ വർദ്ധനയ്ക്കുപോലും തയ്യാറായില്ല.

സംസ്ഥാനങ്ങൾക്കു മൊത്തത്തിൽ കൂടുതൽ നൽകിയിട്ടുണ്ടല്ലോ എന്നതാണ് കേന്ദ്ര ധനമന്ത്രിയുടെ അവകാശവാദം. പക്ഷേ, യഥാർത്ഥത്തിൽ എത്ര തന്നു എന്നതാണ് മറ്റൊരു ചോദ്യം. 2024-25-ൽ 2 ലക്ഷം കോടിയിലേറെ രൂപയാണ് വകയിരുത്തലിൽ നിന്നു വെട്ടിക്കുറച്ചത്. ഈ വർഷവും അങ്ങനെയൊരു കടുംവെട്ട് നടത്തുമോയെന്നത് മറ്റൊരു കാര്യം. എന്തായാലും കേരളത്തിനു പ്രത്യേകിച്ച് ഒന്നുമില്ല. ജോർജ് കുര്യനും സുരേന്ദ്രനും പറഞ്ഞതാണ് ബിജെപിയുടെ മനോഭാവം.