‘സർവീസ് സെന്ററുമില്ല, റീഫണ്ടുമില്ല’; കുനാൽ കംറയുടെ വിമർശനമേറ്റു, ഒല ഓഹരികൾക്ക് വിലയിടിവ്

Spread the News

മുംബൈ: ഇലക്ട്രിക് ടൂവിലർ നിർമാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ ഓഹരി വിലയിൽ ഇടിവ്. തിങ്കളാഴ്ച മാത്രം എട്ട് ശതമാനം ഇടിവാണ് ഓഹരി വിലയിൽ ഉണ്ടായത്. കഴിഞ്ഞ ആറ് ദിവസമായി ഒലയുടെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ആഗസ്റ്റിൽ വിപണിയിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ഓഹരി വിപണിയിൽ ഒലക്ക് തിരിച്ചടിയേറ്റിരുന്നു. 20 ശതമാനം ഇടിവാണ് ഒരു മാസം കൊണ്ട് കമ്പനിക്ക് ഉണ്ടായത്.

ഐ.പി.ഒയിൽ 76 രൂപക്കാണ് ഒല ഓഹരികൾ ലിസ്റ്റ് ചെയ്തത്. എന്നാൽ ഇതിന് പിന്നാലെ ഓഹരി വില വൻതോതിൽ ഉയർന്നിരുന്നു. 157.4 രൂപയായാണ് ഓഹരി വില ഉയർന്നത്. എന്നാൽ, ഇതിന് ശേഷം കമ്പനിയുടെ ഓഹരി വിലയിൽ ഇടിവുണ്ടാവുകയായിരുന്നു. 43 ശതമാനം ഇടിവാണ് ഒല ഓഹരികൾക്ക് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച മാത്രം 7.18 ശതമാനം ഇടിവോടെ 91.94 രൂപയിലാണ് ഒല ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.

കമ്പനി സി.ഇ.ഒ ഭാവിഷ് അഗർവാളും സ്റ്റാൻഡ് അപ് കോമേഡിയൻ കുനാൽ കർമ്മയും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ ഒല ഓഹരികളുടെ വില ഇടിയുന്നതിന് ഇടയാക്കിയത്. കുനാൽ കംറ ഒലയുടെ സേവനത്തിൽ പരസ്യമായി തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു. എക്സിലൂടെയായിരുന്നു പരാതി.

ഇതിന് ഒല സി.ഇ.ഒ ഭാവിഷ് അഗർവാൾ എക്സിലൂടെ തന്നെ മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരി വില വലിയ രീതിയിൽ ഇടിഞ്ഞത്. നിലവിൽ ഇലക്ട്രിക് വാഹന വിപണിയിൽ കടുത്ത മത്സരമാണ് ഒല നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *