സെബി ചെയർപേഴ്ണുമായി ബന്ധമില്ല; ആരോപണങ്ങൾ നിഷേധിച്ച് അദാനി

Spread the News

ന്യൂഡൽഹി: യു.എസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്. സെബി ചെയർപേഴ്സൺ ഉൾപ്പടെ ആരുമായും ഗ്രൂപ്പിന് ബന്ധമില്ലെന്നാണ്  അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ വിദേശത്തുള്ള ആസ്തികൾ സുതാര്യമാണെന്നും അദാനി ഗ്രൂപ്പിന്റെ വിശദീകരണത്തിലുണ്ട്.

യു.എസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ജീവിതവും തുറന്ന പുസ്തകമാണെന്നും അറിയിച്ച് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനിയുടേയും വിശദീകരണം

ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. അവയെ ഞങ്ങൾ പൂർണമായും തള്ളുകയാണ്. ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണ്. സാമ്പത്തിക ഇടപാടുകളെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും സെബിക്ക് കൈമാറിയിട്ടുണ്ടെന്നും മാധബി പുരി ബുച്ച് പറഞ്ഞു.

സെബിയിലേക്ക് എത്തുന്നതിന് മുമ്പ് സാധാരണ പൗരൻമാരായി ഇരുന്ന സമയത്ത് തങ്ങൾ നടത്തിയ ഏത് ഇടപാടിന്റെ രേഖകളും പുറത്ത് വിടാൻ തയാറാണ്. പൂർണമായും സുതാര്യത ഉറപ്പാക്കാനാണ് ഇപ്പോൾ വിശദമായ പ്രസ്താവന പുറത്തിറക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർച് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *