പ്രവാസികൾ കഴിഞ്ഞവർഷം നാട്ടിലേക്ക് അയച്ചത് 8.88 ലക്ഷം കോടി

പ്രവാസികൾ കഴിഞ്ഞവർഷം നാട്ടിലേക്ക് അയച്ചത് 8.88 ലക്ഷം കോടി

Spread the News
പ്രവാസികൾ കഴിഞ്ഞവർഷം നാട്ടിലേക്ക് അയച്ചത് 8.88 ലക്ഷം കോടി

മുംബൈ: പ്രവാസി ഇന്ത്യക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) നാട്ടിലേക്ക് അയച്ചത് 107 ബില്യൺ ഡോളർ. ഏകദേശം 8.88 ലക്ഷം കോടി രൂപ. കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപമായ (നേരിട്ടുള്ള വിദേശ നിക്ഷേപവും പോർട്ട്ഫോളിയോ നിക്ഷേപവും ചേർന്നുള്ളത്) 54 ബില്യൺ ഡോളറിന്‍റെ ഇരട്ടിയോളം തുകയാണിതെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 119 ബില്യൺ ഡോളർ പ്രവാസിപ്പണമായി ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് വിദേശികൾ പുറത്തേക്ക് അയച്ച തുക കിഴിച്ചുള്ളതാണ് 107 ബില്യൺ ഡോളർ.

നേരത്തേ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് ഏറ്റവുമധികം പ്രവാസിപ്പണം എത്തിയിരുന്നതെങ്കിൽ നിലവിൽ യുഎസിനാണ് ഒന്നാംസ്ഥാനമെന്ന് റിസർവ് ബാങ്കിന്‍റെ സർവേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസിപ്പണത്തിൽ 23 ശതമാനമാണ് യുഎസിന്‍റെ പങ്ക്.

യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. പ്രവാസിപ്പണം നേടുന്നതിൽ കേരളത്തിനുണ്ടായിരുന്ന ഒന്നാംസ്ഥാനം കോവിഡാനന്തരം മഹാരാഷ്ട്രയും പിടിച്ചെടുത്തിരുന്നു.

നിലവിൽ മൊത്തം പ്രവാസിപ്പണത്തിൽ 35 ശതമാനവും നേടുന്നത് മഹാരാഷ്ട്രയാണ്. 10.2 ശതമാനമാണ് കേരളത്തിലെത്തുന്നതെന്നും സർവേ വ്യക്തമാക്കിയിരുന്നു.

ലോകബാങ്ക് പുറത്തുവിട്ട ഗ്ലോബൽ റെമിറ്റൻസസ് കണക്കുപ്രകാരം ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. വർഷങ്ങളായി ഇന്ത്യ തന്നെയാണ് മുന്നിൽ. 2023 കലണ്ടർ വർഷത്തിൽ ഇന്ത്യ 125 ബില്യൺ ഡോളർ നേടിയപ്പോൾ രണ്ടാംസ്ഥാനത്തുള്ള മെക്സിക്കോയ്ക്ക് ലഭിച്ചത് 66.2 ബില്യൺ ഡോളറായിരുന്നു.

ചൈന (49.5 ബില്യൺ), ഫിലിപ്പീൻസ് (39.1 ബില്യൺ), ഫ്രാൻസ് (34.8 ബില്യൺ), പാകിസ്ഥാൻ (26.6 ബില്യൺ), ഈജിപ്റ്റ് (24.2 ബില്യൺ), ബംഗ്ലദേശ് (23 ബില്യൺ), നൈജീരിയ (20.5 ബില്യൺ), ജർമനി (20.4 ബില്യൺ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *