ഊട്ടിയും കൊടൈക്കനാലും ഉപേക്ഷിച്ച് സഞ്ചാരികൾ ഇടുക്കിയിലേക്ക്

ഊട്ടിയും കൊടൈക്കനാലും ഉപേക്ഷിച്ച് സഞ്ചാരികൾ ഇടുക്കിയിലേക്ക്

Spread the News
ഊട്ടിയും കൊടൈക്കനാലും ഉപേക്ഷിച്ച് സഞ്ചാരികൾ ഇടുക്കിയിലേക്ക്

ഇടുക്കി: ഇ – പാസ് നിർബന്ധമാക്കിയതോടെ ഊട്ടിയും കൊടൈക്കനാലും ഉപേക്ഷിച്ച് സഞ്ചാരികൾ മൂന്നാറിലേക്ക്. തിരക്ക് കണക്കിലെടുത്താണ് ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കുന്നതിന് മദ്രാസ് ഹൈക്കോടതി ഇ – പാസ് നിർബന്ധമാക്കിയത്.

അപേക്ഷിക്കുന്നവർക്കെല്ലാം പാസ് നൽകുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയെങ്കിലും സഞ്ചാരികൾ ഈ തീരുമാനത്തോട് മുഖം തിരിക്കുകയാണ്. ഊട്ടി, കൊടൈക്കനാൽ യാത്ര ഉപേക്ഷിച്ച് സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുകയാണെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

കനത്ത ചൂട് മാറി മഴയും തണുത്ത കാലാവസ്ഥയും എത്തിയതും ഇ – പാസ് എന്ന കടമ്പയില്ലാത്തതുമാണ് മൂന്നാറിലേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. അവധി എത്തിയതും ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുണ്ടാക്കിയ തരംഗവുമാണ് കൊടൈക്കനാലിലേക്ക് സഞ്ചാരികളെ ആകർഷിച്ചത്.

തിരക്ക് വർധിച്ചതോടെ നിയന്ത്രണമെന്ന രീതിയിലാണ് ഇ – പാസ് നിർബന്ധമാക്കിയത്. അതിർത്തി പ്രദേശമായ മേട്ടുപാളയം, ഗൂഡല്ലൂർ എന്നിവടങ്ങളില ഊട്ടിയിലേക്ക് എത്തുന്നവരിൽ ഇ പാസ് പരിശോധന നടത്തുന്നത്. പാസ് ഇല്ലാത്തവരെ മടക്കി അയക്കും.

നീലഗിരി ജില്ലയിലെ കല്ലാർ, നാടുകാണി, ദേവാല, കക്കനെല്ല, പാട്ടവയൽ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാണ്. നൂറിലധികം ഉദ്യോഗസ്ഥരെയാണ് പരിശോധനകൾക്കായി നിയോഗിച്ചിരിക്കുന്നത്.

ഇ – പാസ് സംവിധാനവും തിരക്കും കണക്കിലെടുത്താണ് സഞ്ചാരികൾ ഇടുക്കിയും മൂന്നാറും തെരഞ്ഞെടുത്തത്. ഇ – പാസ് ഏർപ്പെടുത്തിയതോടെ സാധാരണ മെയ് മാസത്തിൽ ഊട്ടിയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി ഇടുക്കി ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ശക്തമായ തിരക്കാണ് അനുഭവപ്പെടുന്നത്. സീസൺ സമയത്തേതിന് സമാനമായ സാഹചര്യത്തിലേക്ക് മൂന്നാർ മടങ്ങിവരുകയാണ്.

കനത്ത മഴ മാറി ഇടുക്കി ജില്ലയിലാകെ മഴ എത്തി. ഊട്ടിയിലെയും കൊടൈക്കനാലിലെയും സമാനമായ കാലാവസ്ഥയാണ് മൂന്നാറിലുള്ളത്. ഇതോടെയാണ് സഞ്ചാരികൾ കൂട്ടത്തോടെ മൂന്നാർ തെരഞ്ഞെടുത്തത്.

കനത്ത ചൂട് നിലനിന്നിരുന്ന ഏപ്രിൽ മാസം സഞ്ചാരികൾ ഒഴിഞ്ഞു നിന്നിരുന്നു. എന്നാൽ ഇന്ന് അതല്ല മൂന്നാറിലെ അവസ്ഥ. റോഡുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും ബ്ലോക്ക് രൂക്ഷമാണ്. ഹോട്ടലുകൾ നിറഞ്ഞു കഴിഞ്ഞു.

ശനി, ഞായർ ദിവസങ്ങളിലാണ് തിരക്ക് ഉയർന്ന തോതിലുള്ളത്. മൂന്നാറിലെ കാന്തല്ലൂര്‍, സൂര്യനെല്ലി, തമിഴ്നാട് അതിർത്തിയായ കുമളി എന്നിവിടങ്ങളിലും വന്‍ തിരക്കാണ്. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് മൂന്നാറിലേക്ക് കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നത്.

അവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ കൂടുതൽ സഞ്ചാരികൾ ഊട്ടിയും കൊടൈക്കനാലും ഉപേക്ഷിച്ച് മൂന്നാറിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *