ക്രൂഡ് വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ഒപെക് പ്ലസിനോട് ഇന്ത്യ

ക്രൂഡ് വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ഒപെക് പ്ലസിനോട് ഇന്ത്യ

Spread the News
ക്രൂഡ് വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ഒപെക് പ്ലസിനോട് ഇന്ത്യ

അബുദാബി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിനോട് ഇന്ത്യ. ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

അബുദാബിയില്‍ നടക്കാനിരിക്കുന്ന മിഡില്‍ ഈസ്റ്റ് – അഡിപെക് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ ഉല്‍പാദക രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പങ്കജ് ജെയിന്‍ അറിയിച്ചു.

വില നിയന്ത്രിക്കാന്‍ ഉല്‍പാദനം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എണ്ണവില അനിയന്ത്രിതമായി വര്‍ധിച്ചാല്‍ ഉപഭോഗം കുറയാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഇന്ത്യയടക്കമുള്ള ഉപഭോഗരാജ്യങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ടെങ്കിലും പ്രതിദിന ഉല്‍പാദനം കുറച്ച് എണ്ണ വില കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും റഷ്യയും സൗദിയും പിന്‍മാറിയേക്കില്ലെന്നാണ് വിലയിരുത്തല്‍.

രണ്ട് പരമാധികാര രാഷ്ട്രങ്ങളുടെ തീരുമാനമാണിതെന്നും അതില്‍ ഇടപെടാനാകില്ലെന്നും ഒപെക് സെക്രട്ടറി ജനറല്‍ ഹൈതം അല്‍ ഗായിസ് പറഞ്ഞു. വിലകുറയുന്നത് തടയാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഈ തീരുമാനം ഇരുരാജ്യങ്ങളും കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വില ഉയര്‍ന്നു നില്‍ക്കുന്നത് തുടരുമെന്ന സൂചനയാണ് ഒപെക് സെക്രട്ടറി ജനറലിന്‍റെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

2022ല്‍ റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോളവിപണിയില്‍ ക്രൂഡ് വില ബാരലിന് 120 ഡോളര്‍ വരെയെത്തിരുന്നു. എന്നാല്‍ പിന്നീട് ഇത് കഴിഞ്ഞ മേയ് മാസത്തോടെ ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നു.

വില കുറഞ്ഞതോടെ എണ്ണ ഉല്‍പാദനം കുറച്ച് വില കൂട്ടാനുള്ള നടപടികളിലേക്ക് റഷ്യയും സൗദിയും കടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *