ചരിത്രം കുറിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്

ചരിത്രം കുറിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്

Spread the News
ചരിത്രം കുറിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്

മലയാളം ബോക്സ് ഓഫീസിലെ നിരവധി റെക്കോർഡുകൾ തിരുത്തി മുന്നേറ്റം തുടരുന്നു

ഗീതു ചന്ദ്രകാന്ത്

ഓണത്തിനു മുൻപ് ഒരു സാധാരണ ഫാമിലി എന്റർടെയ്നർ എന്ന നിലയിൽ തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇന്ന് മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുകയാണ്.

കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഒരുപോലെ സ്വീകരണം നേടിയ ചിത്രം കേരളത്തിന് പുറത്തും വിദേശ വിപണികളിലും ശക്തമായ മുന്നേറ്റമാണ് തുടരുന്നത്.

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ആഗോള കളക്ഷനിൽ 300 കോടി പിന്നിട്ട് മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി മാറി.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത്
2025ൽ പുറത്തിറങ്ങിയ ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ സ്ഥാപിച്ച റെക്കോർഡ് മറികടന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഓഗസ്റ്റ് 21 ന്
റിലീസ് ചെയ്ത് വെറും 24 ദിവസത്തിനുള്ളിൽ
300 കോടി ക്ലബ്ബിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കളക്ഷനിൽ മാത്രമല്ല, വേഗത്തിലും ടിക്കറ്റ് വിൽപ്പനയിലും പുതിയ റെക്കോർഡുകളാണ് സൃഷ്ടിക്കുന്നത്.

ബോക്സ് ഓഫീസ് ട്രാക്കിംഗ് പോർട്ടലായ സാക് നിൽക്ക് കണക്കുകൾ പ്രകാരം ഇതുവരെ 304.95 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്

ഓവർസീസ് മാർക്കറ്റിൽ നിന്ന് മാത്രം 134 കോടി രൂപ ഗ്രോസ് നേടിയതായാണ് കണക്കുകൾ.

‘ലോക’യുടെ ടിക്കറ്റ് റെക്കോർഡും മറികടന്ന്
ബുക്ക് മൈ ഷോയിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പുതിയ റെക്കോർഡ് കുറിച്ചു.
ഇതോടെ ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട മലയാള ചിത്രമെന്ന നേട്ടവും നിവിൻ പോളി ചിത്രത്തിന് സ്വന്തമായി.’ലോക: ചാപ്റ്റർ 1′ സ്ഥാപിച്ച 55 ലക്ഷത്തിലധികം ടിക്കറ്റുകൾ എന്ന റെക്കോർഡ് പഴങ്കഥയാക്കി, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള ചലച്ചിത്രമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’.

‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ നേടിയ 303 . 86 കോടി രൂപയുടെ ആഗോള കളക്ഷൻ മറികടന്നാണ് ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുന്നത്.

സാക്നിൽക്കിന്റെ വരുമാനക്കണക്കുകൾ പരിശോധിക്കുമ്പോൾ, ചിത്രം ഇന്ത്യയിൽ നിന്ന് മാത്രമായി 146.40 കോടി രൂപ നെറ്റ് കളക്ഷനാണ് വാരിക്കൂട്ടിയത്.

മലയാളം ഒറിജിനൽ പതിപ്പ് 140.25 കോടി രൂപ നേടിയപ്പോൾ, മൊഴിമാറ്റി റിലീസ് ചെയ്ത തെലുങ്ക് പതിപ്പ് 3.20 കോടി രൂപയും തമിഴ് പതിപ്പ് 2.95 കോടി രൂപയും നേടി ഇതര സംസ്ഥാനങ്ങളിലും ശ്രദ്ധേയമായ സ്വാധീനമുണ്ടാക്കി.

ഇന്ത്യൻ തിയേറ്ററുകളിൽ നിന്നുള്ള ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷൻ 170.95 കോടി രൂപയിലെത്തിയതോടെ, കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി.

വിദേശ മാർക്കറ്റുകളിൽ നിന്നും അഭൂതപൂർവമായ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്; ഓവർസീസ് വിപണികളിൽ നിന്നുമാത്രം 134 കോടി രൂപ ചിത്രം ഗ്രോസ് കളക്ഷനായി നേടി.

നിലവിൽ ഇതര ഭാഷാ പതിപ്പുകളും വലിയ സ്വീകാര്യതയോടെ പ്രദർശനം തുടരുന്ന പശ്ചാത്തലത്തിൽ, ചിത്രത്തിന്റെ കളക്ഷൻ ഇനിയും ഉയരുമെന്നും മലയാള സിനിമയെ പുതിയൊരു ബോക്സ് ഓഫീസ് ഉയരത്തിലേക്ക് ഈ ചിത്രം എത്തിക്കുമെന്നും വിതരണ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

25 കോടി രൂപയുടെ ബജറ്റിൽ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം ആദ്യദിനം മുതൽ തന്നെ കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ ആകർഷിച്ചാണ് മുന്നേറിയത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരാണ് നിർമ്മാണം.

ആഷ്‌ലിയുടെ വരവും തൊട്ടടുത്ത വീട്ടിലെ വിവാഹവും ആദ്യപ്രണയത്തിന്റെ ഓർമകളും പശ്ചാത്തലമാക്കിയെത്തിയ 155 മിനിറ്റ് ചിത്രം എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സ് കീഴടക്കി.

വിഷ്ണു വിജയ് രചനയും സംഗീതവും നിർവഹിച്ച ഗാനങ്ങളും അജ്മൽ സാബുവിന്റെ ദൃശ്യാവിഷ്കാരവും ചിത്രത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. സംവിധായകനൊപ്പം കിരൺ ജോസിയാണ് തിരക്കഥ നിർവഹിച്ചത്.

നിവിൻ പോളിക്കൊപ്പം മമിത ബൈജു, ശ്യാം മോഹൻ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, ഷമീർ ഖാൻ, ശ്രിന്ദ, മഞ്ജുശ്രീ എന്നിവരടങ്ങിയ താരനിരയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മലയാളം പതിപ്പിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ ചിത്രം ഇനിയും മുന്നേറുമെന്നാണ് വിലയിരുത്തൽ.

മുൻപ് നസ്ലിനൊപ്പം നാല് ചിത്രങ്ങൾ സംവിധാനം ചെയ്ത ഗിരീഷ് ആദ്യമായാണ് നിവിൻ പോളിയെ നായകനാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *