സിയാലില്‍ എംഎ യൂസഫലിയുടെ ഓഹരി പങ്കാളിത്തം ഉയര്‍ന്നു; പുതുതായി വാങ്ങിയത് 11 ലക്ഷം ഓഹരികള്‍

സിയാലില്‍ എംഎ യൂസഫലിയുടെ ഓഹരി പങ്കാളിത്തം ഉയര്‍ന്നു; പുതുതായി വാങ്ങിയത് 11 ലക്ഷം ഓഹരികള്‍

Spread the News
സിയാലില്‍ എംഎ യൂസഫലിയുടെ ഓഹരി പങ്കാളിത്തം ഉയര്‍ന്നു; പുതുതായി വാങ്ങിയത് 11 ലക്ഷം ഓഹരികള്‍

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ (CIAL) ഓഹരി പങ്കാളിത്തം വീണ്ടും ഉയര്‍ത്തി. 2026 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിലെ ഓഹരി വിഹിതം 12.11 ശതമാനത്തില്‍ നിന്ന് 12.34 ശതമാനമായാണ് അദ്ദേഹം വര്‍ധിപ്പിച്ചത്.

2026 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 5.79 കോടി സിയാല്‍ ഓഹരികളാണ് യൂസഫലിയുടെ പക്കലുണ്ടായിരുന്നത്. മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം ഇത് 5.90 കോടിയായി ഉയര്‍ന്നു. അതായത് 11 ലക്ഷം ഓഹരികളുടെ വര്‍ധന.

സിയാല്‍ പുതിയതായി ഓഹരികള്‍ പുറത്തിറക്കിയല്ല ഈ മാറ്റം വരുത്തിയത് എന്നത് ശ്രദ്ധേയമാണ്. കമ്പനിയുടെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റല്‍ 47.82 കോടി ഓഹരികളായി മാറ്റമില്ലാതെ തുടരുകയാണ്. നിലവിലുള്ള ഏതെങ്കിലും ഓഹരി ഉടമകളില്‍ നിന്നാണ് യൂസഫലി ഇവ വാങ്ങിയതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ 11 ലക്ഷം ഓഹരികള്‍ വിറ്റത് ആരാണെന്ന വിവരങ്ങള്‍ സിയാലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

വലിയ ഓഹരി ഉടമകളില്‍ മുന്നില്‍
നിലവില്‍ കേരള സര്‍ക്കാര്‍ (33.38%), എം.എ. യൂസഫലി (12.34%), എന്‍.വി. ജോര്‍ജ് (5.92%) എന്നിവരാണ് സിയാലിലെ ഏറ്റവും വലിയ മൂന്ന് ഓഹരി ഉടമകള്‍. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് കമ്പനിയുടെ 51.64 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നു. സിയാലിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയെന്ന സ്ഥാനം യൂസഫലിക്ക് സ്വന്തമാണ്.

കൊച്ചിക്ക് പുറമെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും (KIAL) യൂസഫലിക്ക് നിക്ഷേപമുണ്ട്. കിയാലില്‍ 8.59 ശതമാനം ഓഹരി പങ്കാളിത്തത്തോടെ സര്‍ക്കാരിന്‌ (39.23%) തൊട്ടുപിന്നില്‍ രണ്ടാമത്തെ വലിയ ഓഹരി ഉടമയും അദ്ദേഹമാണ്.

2018 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച കിയാല്‍ ഇതുവരെ ലാഭത്തിലായിട്ടില്ല. 2025 സാമ്പത്തിക വര്‍ഷത്തില്‍ കിയാലിന്റെ നഷ്ടം കുറഞ്ഞെങ്കിലും 94 കോടിയോളം രൂപയുടെ സംയോജിത നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഗ്രേ മാര്‍ക്കറ്റില്‍ എട്ടിരട്ടി മൂല്യം
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത സിയാല്‍ ഓഹരികള്‍ക്ക് ഗ്രേ മാര്‍ക്കറ്റില്‍ മികച്ച മൂല്യമാണുള്ളത്. ബുക്ക് വാല്യൂ ആയ 56 രൂപയ്‌ക്കെതിരെ നിലവില്‍ 450 രൂപയ്ക്ക് അടുത്താണ് ഗ്രേ മാര്‍ക്കറ്റിലെ സിയാല്‍ ഓഹരി വില. ബുക്ക് വാല്യൂവിന്റെ എട്ടിരട്ടി ഉയര്‍ന്ന മൂല്യത്തിലാണ് വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത ഈ എയര്‍പോര്‍ട്ട് കമ്പനിയുടെ ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്.
2026 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ ആകെ വരുമാനം 1,220 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ 490 കോടി രൂപയില്‍ നിന്ന് കമ്പനിയുടെ അറ്റാദായം (PAT) 502 കോടി രൂപയായി രേഖപ്പെടുത്തി. സിയാലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ലാഭം 500 കോടി കടക്കുന്നത്. കൂടാതെ കമ്പനിയുടെ കടബാധ്യത 401 കോടി രൂപയില്‍ നിന്ന് 277 കോടി രൂപയായി-അതായത് 30 ശതമാനത്തിലധികം കുറയ്ക്കാനും സാധിച്ചു.

യു.ഡി.എഫ് നിരക്ക് കുറച്ചിട്ടും വരുമാനം വര്‍ധിച്ചു
വിമാനത്താവള ഉപയോക്തൃ വികസന ഫീസില്‍ (UDF) ഇളവ് വരുത്തിയിട്ടും സിയാലിന് വരുമാനത്തില്‍ വര്‍ധനയുണ്ടായി. 2026 ജനുവരി 1 മുതല്‍ ആഭ്യന്തര യാത്രക്കാരുടെ യു.ഡി.എഫ് നിരക്ക് 270 രൂപയില്‍ നിന്ന് 230 രൂപയായും അന്താരാഷ്ട്ര യാത്രക്കാരുടേത് 570 രൂപയില്‍ നിന്ന് 480 രൂപയായും കുറച്ചിരുന്നു.

എങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതോടെ യു.ഡി.എഫ് വരുമാനം 2025-ലെ 232 കോടി രൂപയില്‍ നിന്ന് 2026-ല്‍ 236 കോടി രൂപയായി ഉയര്‍ന്നു.

കമ്പനിയുടെ വാര്‍ഷിക പൊതുയോഗങ്ങളില്‍ (AGM) സിയാല്‍ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ഓഹരി ഉടമകള്‍ നിരന്തരം ഉന്നയിക്കാറുണ്ട്. എന്നാല്‍, കടം-ഓഹരി അനുപാതം (Debt-equity ratio) സംബന്ധിച്ച റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി ഐ.പി.ഒ (IPO) തല്‍ക്കാലം അജണ്ടയിലില്ലെന്നാണ് സിയാല്‍ മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *