കോഴിക്കോട്: ഓപറേഷൻ തൂഫാൻ പട്രോളിങിനിടെ കോഴിക്കോട്ട് പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് ഓട്ടോയിടിപ്പിക്കാൻ ശ്രമിച്ചത്. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പ്രതി കക്കോടി സ്വദേശി മുഹമ്മദ് ഹാഷിമിനെ പൊലിസ് അസ്റ്റ് ചെയ്തു.
കോഴിക്കോട് കസബ സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ ടി.കെ. രഞ്ജിത്ത്, സി.പി.ഒ അനൂപ് ലാൽ എന്നിവർക്ക് നേരെയാണ് മൂന്നംഘ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. എസ്.കെ. ടെമ്പിൾ റോഡിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഫ്തിയിൽ പട്രോളിങ് നടത്തി വരുന്നതിനിടെയായിരുന്നു സംഘം.
വഖഫ് ബോർഡ് ബിൽഡിങിന് സമീപം റോഡ് സൈഡിൽ വെച്ച് മൂന്നു പേർ മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരിൽ കക്കോടി സ്വദേശി മുഹമ്മദ് ഹാഷിമി(38)ന്റെ പേരും വിവരവും എഴുതിയെടുത്ത് പറഞ്ഞുവിട്ടിരുന്നു. തുടർന്ന് പൊലിസുകാർ ജോലി തുടർന്ന് വരുന്നതിനിടെ റോഡിന് എതിർവശത്തുവെച്ച് ഹാഷിം പോലീസുകാരായ രഞ്ജിത്ത്, അനൂപ് എന്നിവർക്ക് നേരെ ഓട്ടോ ഓടിച്ച് ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓട്ടോയിൽ നിന്നിറങ്ങി ഹാഷിമും സംഘവം പൊലീസുകാരെ പിടിച്ചുവെച്ച് മർദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. രഞ്ജിത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഹാഷിമിനെ അറസ്റ്റുചെയ്തു.

