ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ആദ്യഘട്ടം മാര്‍ച്ചില്‍ ഒപ്പുവെക്കും

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ആദ്യഘട്ടം മാര്‍ച്ചില്‍ ഒപ്പുവെക്കും

Spread the News
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ആദ്യഘട്ടം മാര്‍ച്ചില്‍ ഒപ്പുവെക്കും

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും മാര്‍ച്ച് പകുതിയോടെ വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഒപ്പുവെക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഇതിന് മുന്നോടിയായി ഒരു സംയുക്ത പ്രസ്താവനയില്‍ വെര്‍ച്വല്‍ ഒപ്പുവയ്ക്കല്‍ നടക്കും. ഇത് നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

‘സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ഒരു ഔപചാരിക കരാര്‍ തയ്യാറാക്കും. അത് അന്തിമമാകാന്‍ ഒരു മാസമോ ഒന്നര മാസമോ എടുത്തേക്കാം. മാര്‍ച്ച് പകുതിയോടെ കരാറില്‍ ഒപ്പുവെക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു കഴിഞ്ഞാല്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയും, വൈറ്റ് ഹൗസ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റം നടപ്പിലാക്കും.

മറുവശത്ത്, ഔപചാരിക കരാര്‍ ഒപ്പുവച്ചതിനുശേഷം, വ്യാപാര കരാറിന്റെ ഭാഗമായി സമ്മതിച്ച ഉല്‍പ്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറയ്ക്കും.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വ്യാപാര കരാറില്‍ ധാരണയായതായും താരിഫ് 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും തിങ്കളാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് വാഷിംഗ്ടണ്‍ 50 ശതമാനം തീരുവ ചുമത്തിയിട്ട് ഇപ്പോള്‍ അഞ്ചുമാസത്തിലേറെയായി. ഇതില്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട 25 ശതമാനം ശിക്ഷാ തീരുവയും ഉള്‍പ്പെടുന്നു.

ഒപ്പുവച്ചുകഴിഞ്ഞാല്‍, അമേരിക്കയുമായുള്ള കരാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ ഒപ്പുവച്ച ഒമ്പതാമത്തെ വ്യാപാര കരാറായിരിക്കും.

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് യുഎസ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 86.5 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്തപ്പോള്‍, 45.6 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *