ഐഎംപിഎസ് ചാർജും ഉയർത്തി എസ്ബിഐ

ഐഎംപിഎസ് ചാർജും ഉയർത്തി എസ്ബിഐ

Spread the News
ഐഎംപിഎസ് ചാർജും ഉയർത്തി എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എടിഎം ഇടപാടുകൾക്കുള്ള ഫീസുകൾക്കു പിന്നാലെ ഐഎംപിഎസ് (ഇമ്മീഡിയേറ്റ് പേമെന്‍റ് സർവീസ്) വഴിയുള്ള പണമിടപാടുകളുടെ സേവന നിരക്കുകൾ ഉയർത്തി പരിഷ്കരിച്ചു. 2026 ഫെബ്രുവരി 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

ഐഎംപിഎസ് സാധാരണയായി ഇൻസ്റ്റന്‍റ് ഫണ്ട് ട്രാൻസ്ഫറുകൾക്കാണ് ഉപയോഗിക്കുന്നത്. യുപിഐയുടെ പരിധിക്കു പുറത്തുള്ള ഇടപാടുകൾക്കോ യുപിഐ സേവനങ്ങൾ തടസപ്പെടുന്പോളോ ആണ് ഉപയോഗിക്കുന്നത്.

പുതിയ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത് ഓണ്‍ലൈൻ വഴിയുള്ള ഉയർന്ന തുകയുടെ ഇടപാടുകളെയാണ്. 25,000 രൂപ വരെയുള്ള ഓണ്‍ലൈൻ ഐഎംപിഎസ് കൈമാറ്റങ്ങൾ സൗജന്യമായി തുടരും. എന്നാൽ, അതിനു മുകളിലുള്ള തുകകൾക്ക് ഇനി മുതൽ നിശ്ചിത ചാർജ് നൽകേണ്ടി വരും.

പുതിയ ഐഎംപിഎസ് നിരക്കുകൾ (ഓണ്‍ലൈൻ വഴി)
25,000 രൂപ വരെ: ചാർജ് ഇല്ല (സൗജന്യമാണ്).
25,001 രൂപ മുതൽ 1 ലക്ഷം രൂപ വരെ: 2 രൂപ + ജിഎസ്ടി (മുന്പ് സൗജന്യമായിരുന്നു)
1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ: 6 രൂപ + ജിഎസ്ടി.
2 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ: 10 രൂപ + ജിഎസ്ടി.

ബാങ്ക് ശാഖകൾ വഴി നേരിട്ട് നടത്തുന്ന ഐഎംപിഎസ് ഇടപാടുകളുടെ നിരക്കുകളിൽ മാറ്റമില്ല. അവ നിലവിലുള്ളതുപോലെ (തുക അനുസരിച്ച് 4 രൂപ മുതൽ 20 രൂപ വരെ + ജിഎസ്ടി) തുടരും.

അതേസമയം, ഡിഫൻസ്, റെയിൽവേ, പോലീസ്, കേന്ദ്ര സർക്കാർ, പെൻഷൻ, ശൗര്യ ഫാമിലി പെൻഷൻ അക്കൗണ്ട് തുടങ്ങിയ വിവിധ ശന്പള പാക്കേജ് അക്കൗണ്ടുകൾ ഉള്ളവർക്ക് ഓണ്‍ലൈൻ ഐഎംപിഎസ് സേവനം തുടർന്നും സൗജന്യമായിരിക്കും.

മറ്റ് ബാങ്കുകൾക്ക് നൽകേണ്ടിവരുന്ന ഉയർന്ന ഇന്‍റർചേഞ്ച് ഫീസിനെ തുടർന്ന് എടിഎം ഇടപാടുകളുടെ നിരക്കുകളിൽ എസ്ബിഐ വരുത്തിയ മാറ്റങ്ങൾക്ക പിന്നാലെയാണ് ഐഎംപിഎസ് നിരക്കുകളും ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *