‘കേര സുരക്ഷ’ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നാളികേര വികസന ബോര്‍ഡ്

Spread the News

. ഗുണഭോക്താവ് അടയ്ക്കേണ്ട വിഹിതം 143 രൂപയായി കുറച്ചു

കൊച്ചി: നാളികേര വികസന ബോര്‍ഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച്, നാളികേര മേഖലയിലെ തൊഴിലാളികള്‍ക്കായി പരിഷ്കരിച്ച ‘കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി’ ആരംഭിച്ചു. പുതുക്കിയ പദ്ധതി ആഗസ്റ്റ് 15-ന്  പ്രാബല്യത്തില്‍ വരും. പദ്ധതി പ്രകാരം, ഗുണഭോക്താവ് അടയ്ക്കേണ്ട വാര്‍ഷിക വിഹിതം 239 രൂപയില്‍  നിന്ന് 143 രൂപയായി കുറച്ചു. ബോര്‍ഡ് സബ്സിഡിയായി നല്കുന്ന 85 ശതമാനം കിഴിച്ച് ബാക്കി 15 ശതമാനം മാത്രമേ അപേക്ഷകന്‍ അടയ്ക്കേണ്ടതുള്ളൂ. ഈ തുക ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയോ ഓണ്‍ലൈന്‍ വഴിയോ അടയ്ക്കാവുന്നതാണ്.

നേരത്തെ തെങ്ങുകയറ്റ തൊഴിലാളികള്‍, നീര ടെക്നീഷ്യന്‍മാര്‍, കൃത്രിമ പരാഗണ ജോലികളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പദ്ധതി, ഇപ്പോള്‍ നാളികേര തോട്ടങ്ങളിലും നാളികേര സംസ്കരണ ശാലകളിലും തേങ്ങ പൊതിക്കുക, പൊട്ടിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ്.

പദ്ധതിയില്‍ അംഗമാകാന്‍ അപേക്ഷിക്കുന്നവര്‍ 18 നും 65 നും ഇടയില്‍ പ്രായമുള്ളവരും നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായിരിക്കണം. ജീവഹാനിയോ സ്ഥിരമായ അംഗ വൈകല്യമോ സംഭവിച്ചാല്‍ 7 ലക്ഷം രൂപയും, ഭാഗിക അംഗ വൈകല്യത്തിന് 3.5 ലക്ഷം രൂപയും, അപകടവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകള്‍ക്ക് 2 ലക്ഷം രൂപ വരെയും നല്കുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഈ പദ്ധതി. അപകടം സംഭവിച്ചാല്‍  ആവശ്യമായ വിശ്രമ കാലയളവി (പരമാവധി ആറ് ആഴ്ച)ലേക്ക് 3,500 രൂപ വരെയുള്ള നഷ്ട പരിഹാരവും ഗുണഭോക്താവിനു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2377266

Leave a Reply

Your email address will not be published. Required fields are marked *