എന്‍എല്‍സി ഇന്ത്യ പുനരുപയോഗ ഊര്‍ജ്ജവിഭാഗം എന്‍ഐആര്‍എല്‍ 4000 കോടി രൂപ ഐപിഒയ്ക്ക് ഒരുങ്ങുന്നു

Spread the News

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എന്‍എല്‍സി ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ വിഭാഗമായ എന്‍ഐആര്‍എല്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) യ്‌ക്കൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഓഹരികള്‍ പൊതുവിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിപുലീകരണ പദ്ധതികള്‍ക്കായി ഏകദേശം 4,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

2026-27 ന്റെ ആദ്യ പാദത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയില്‍ കരട് രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. പൊതുമേഖലാ സ്ഥാപനത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ ശേഷി 2030 ആകുമ്പോഴേക്കും 10 ജിഗാവാട്ടാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് എന്‍എല്‍സി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ പ്രസന്ന കുമാര്‍ മോട്ടുപ്പള്ളി പിടിഐയോട് പ്രതികരിച്ചു. നിലവിലിത് 1.4 ജിഗാവാട്ടാണ്.

പുനരുപയോഗ ഊര്‍ജ്ജോത്പാദനത്തില്‍ 5000-6000 കോടി രൂപ നിക്ഷേപിക്കാനാണ് എന്‍എല്‍സി പദ്ധതിയിടുന്നത്. ഇക്വിറ്റി, ഡെബ്റ്റ് വഴിയായിരിക്കും ഫണ്ട് സമാഹരണം. നേരത്തെ സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി എന്‍എല്‍സിയ്ക്ക് നിക്ഷേപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് നല്‍കിയിരുന്നു.

ഇതോടെ അവര്‍ 7000 കോടി രൂപ നിക്ഷേപത്തിന് പ്രാപ്തരായി. കമ്പനിയ്ക്ക് നേരിട്ടോ സംയുക്ത സംരഭങ്ങളിലോ അനുമതി കൂടാതെ വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *