9 വര്‍ഷം മുമ്പ് ലുലു മലേഷ്യയിൽ തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി

Spread the News

ലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് മലേഷ്യയിലെ തങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2016ല്‍ മലേഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് ആറ് സ്റ്റോറുകളാണുണ്ടായിരുന്നത്. ഇവയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

റീട്ടെയ്ല്‍ വിഭാഗം അടച്ചു പൂട്ടിയെങ്കിലും ഹോള്‍സെയില്‍ വിഭാഗം പ്രവര്‍ത്തനം തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ലുലുഗ്രൂപ്പിനെ ഉദ്ധരിച്ച് മലേഷ്യയിലെ പ്രമുഖ ബിസിനസ് മാധ്യമമായ ദ എഡ്ജ് മലേഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം തുടക്കം മുതല്‍ വലിയ തോതില്‍ ഓഫറുകളും ക്ലിയറന്‍സ് വില്പനയും നടത്തി പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന സൂചന ലുലുഗ്രൂപ്പ് നല്കിയിരുന്നു. ജൂണ്‍ ഒന്‍പതിന് കുലാലംപൂരിലെ കാപ്‌സ്‌ക്വയറിലെ ഔട്ട്‌ലെറ്റിന് മുന്നിലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന ആദ്യ നോട്ടീസ് പതിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലുലുഗ്രൂപ്പിന് മലേഷ്യയില്‍ ആറ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളാണുള്ളത്. ജോഹര്‍ ബഹ്‌റുവില്‍ 2022നാണ് ആറാമത്തെ ഔട്ട്‌ലെറ്റ് തുറക്കുന്നത്. 2016ല്‍ മലേഷ്യന്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുമ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് 10 ഔട്ട്‌ലെറ്റുകള്‍ തുറക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം.

ലുലുവിന്റെ മലേഷ്യയിലെ മോശം പ്രകടനത്തിന് കാരണം ഔട്ട്‌ലെറ്റുകളുടെ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തതിലെ പാളിച്ചകളാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തിരക്ക് കൂടിയ മാളുകളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് പകരം ആളുകള്‍ വരാന്‍ മടിക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലുലുവിന്റെ ഇന്‍ഡോനേഷ്യന്‍ ബിസിനസും സമാന പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *