ചൈനയില്‍ ടെസ്‌ലയുടെ വില്‍പന നിര്‍ത്തി

ചൈനയില്‍ ടെസ്‌ലയുടെ വില്‍പന നിര്‍ത്തി

Spread the News
ചൈനയില്‍ ടെസ്‌ലയുടെ വില്‍പന നിര്‍ത്തി

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര യുദ്ധം തുടരുന്നതിനിടെ, ചൈനയില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിരസിച്ച് ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല.

ട്രംപ് ചൈനയ്ക്ക് മേല്‍ 145 ശതമാനം താരിഫ് ചുമത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടെസ്ലയുടെ നീക്കം. യുഎസ് ഇറക്കുമതികള്‍ക്ക് 84 ശതമാനം പകരം തീരുവ ചൈനയും ചുമത്തിയിരുന്നു.

യുഎസിന് പുറത്ത് ടെസ്‌ലയുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. തീരുവ യുദ്ധം മസ്കിന്‍റെ ബിസിനസുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം സൂചിപ്പിക്കുന്നതാണ് ടെസ്ലയുടെ തീരുമാനം.

ഡോജി അഥവാ ഗവണ്‍മെന്‍റ് എഫിഷ്യന്‍സി വകുപ്പിന്‍റെ തലവനെന്ന നിലയ്ക്ക് ട്രംപുമായുള്ള മസ്കിന്‍റെ ബന്ധത്തെ തുടര്‍ന്ന് യുഎസിലും യൂറോപ്പിലും ടെസ്ല ഇതിനകം ബഹിഷ്കരണം നേരിടുകയാണ്.

ചൈനയിലെ ഓര്‍ഡറുകള്‍ സ്വീകരിക്കില്ല
യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മോഡല്‍ എസ്, മോഡല്‍ എക്സ് കാറുകള്‍ക്കായി ടെസ്ല പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കില്ല.

മോഡല്‍ എസ്, മോഡല്‍ എക്സ് എന്നിവ ചൈനയില്‍ ടെസ്ലയുടെ മൊത്തം വില്‍പ്പനയുടെ 5 ശതമാനം ആണ്. 2024 ല്‍ ചൈന 1,553 മോഡല്‍ എക്സ് കാറുകളും 311 മോഡല്‍ എസ് കാറുകളും ഇറക്കുമതി ചെയ്തിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. ഈ വര്‍ഷം മാര്‍ച്ച് വരെ, ചൈനയിലെ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളില്‍ ടെസ്ല മൂന്നാം സ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനത്ത് 29.3 ശതമാനം വിപണി വിഹിതമുള്ള ചൈനീസ് കമ്പനിയായ ബിവൈഡിയാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഘടകമായ ലിഥിയം-അയണ്‍ ബാറ്ററികളുടെ നിര്‍മാണത്തിലുള്ള ആധിപത്യം കാരണം മസ്കിന് ചൈനയുമായി നല്ല ബന്ധം നിര്‍ത്തേണ്ടതുണ്ട്.

ട്രംപ് തന്‍റെ കാറുകളുടെ മറ്റൊരു പ്രധാന വിപണിയായ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി സമാനമായ പരസ്പര താരിഫ് യുദ്ധം നടത്തുന്നതിലും മസ്ക് സന്തുഷ്ടനല്ല.

താരിഫുകള്‍ ടെസ്ലയെ ബാധിച്ചുവെന്നും ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഓഹരി വില 50 ശതമാനം ഇടിഞ്ഞെന്നും നേരത്തെ മസ്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *