വിപണിക്ക് കറുത്തയാഴ്ച; നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടി

വിപണിക്ക് കറുത്തയാഴ്ച; നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടി

Spread the News

മുംബൈ: രണ്ട് വർഷത്തിനിടയിൽ ഒരാഴ്ച ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച് ഇന്ത്യൻ ഓഹരി വിപണി. നിഫ്റ്റി കഴിഞ്ഞയാഴ്ച വൻ തിരിച്ചടിയാണ് അഭിമുഖീകരിച്ചത്. വായ്പ പലിശനിരക്കുകൾ കുറച്ചുള്ള ഫെഡറൽ റിസർവിന്റെ നടപടിയും 2025ലെ വായ്പനയം സംബന്ധിച്ച യു.എസ് കേന്ദ്രബാങ്ക് നൽകിയ സൂചനകളും ഓഹരി വിപണിയെ സ്വാധീനിച്ചു. എന്നാൽ, വരും ദിവസങ്ങളിൽ വിപണിയിൽ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈയാഴ്ച ബോംബെ സൂചിക അഞ്ച് ശതമാനം ഇടിഞ്ഞു. 4000ത്തിലേറെ പോയിന്റിന്റെ നഷ്ടമാണ് സെൻസെക്സിൽ ഉണ്ടായത്. ദേശീയ സൂചിക നിഫ്റ്റിയിൽ അഞ്ച് ശതമാനത്തിലേറെ നഷ്ടമുണ്ടായി. വിപണിയിൽ വലിയ രീതിയിൽ വിൽപന സമ്മർദം ഉടലെടുത്തതോടെ നിഫ്റ്റ് മിഡ്ക്യാപ് 2.8 ശതമാനവും നിഫ്റ്റി സ്മോൾക്യാപ് 2.2 ശതമാനവും ഇടിഞ്ഞിരുന്നു. നിഫ്റ്റി റിയാലിറ്റി, നിഫ്റ്റി പി.എസസ്.യു ബാങ്ക്, നിഫ്റ്റി ഐ.ടി എന്നിവയിൽ നഷ്ടം രേഖപ്പെടുത്തി.

ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തിൽ ഈയാഴ്ച മാത്രം 17 ലക്ഷം കോടിയുടെ ഇടിവാണ് ഉണ്ടായത്. യു.എസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. എന്നാൽ, 2025ൽ രണ്ട് തവ​ണ മാത്രമേ പലിശനിരക്കുകൾ കുറക്കുവെന്നാണ് യു.എസ് കേന്ദ്രബാങ്ക് വ്യക്തമാക്കിയത്. എന്നാൽ, മൂന്ന് മുതൽ നാല് തവണ വരെ പലിശനിരക്കുകൾ കുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത് ഇല്ലാതായതോടെയാണ് ഓഹരി വിപണിയിൽ തിരിച്ചടിയേറ്റത്.

അതേസമയം, സ്വർണവിലയിൽ ഇന്ന് വർധനയുണ്ടായിട്ടുണ്ട്. 480 രൂപയുടെ വർധനയാണ് പവനുണ്ടായത്. ഗ്രാമിന് 60 രൂപയുടെ വർധനയാണ് ഉണ്ടായത്. 7100 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *