കേസെടുത്തതിന് പിന്നാലെ ബോണ്ട് വിൽപനയിൽ നിന്ന് പിന്മാറി അദാനി

Spread the News

വാഷിങ്ടൺ: യു.എസിൽ കേസെടുത്തതിന് പിന്നാലെ ബോണ്ട് വിൽപനയിൽ നിന്നും പിന്മാറി അദാനി. യു.എസ് ഡോളർ അടിസ്ഥാനമാക്കിയുള്ള ബോണ്ട് വിൽപനയിൽ നിന്നാണ് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് പിന്മാറിയത്. നേരത്തെ അഴിമതി തട്ടിപ്പ് കുറ്റങ്ങൾ ചുമത്തി യു.എസിൽ അദാനിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബോണ്ട് വിൽപനയിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറിയത്.

അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.

ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും ഈ അഴിമതി മറച്ചുവെച്ച് മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നാണ് കേസ്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, അദാനി ഗ്രൂപ്പ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ പ്രതികരിച്ചട്ടില്ല.

ഗൗതം അദാനി, സാഗർ അദാനി, ജെയിൻ എന്നിവർക്കെതിരെ സെക്യൂരിറ്റി തട്ടിപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. യു.എസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷൻ സിവിൽ കേസും അദാനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മറ്റുള്ള പ്രതികൾക്കെതിരെ വിദേശത്തുള്ള അഴിമതി തടയുന്നതിനുള്ള നിയമം, അഴിമതി നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ പ്രതികളിലാരും കസ്റ്റഡിയിലില്ലെന്നാണ് യു.എസ് അറ്റോണി ബ്രിയോൺ പീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *