ന്യൂഡൽഹി: ഡയറക്ടർ ബോർഡിൽ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നിക്ഷേപകരോട് ബൈജൂസ്. മൂന്ന് നിക്ഷേപകരോടാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്റ്റാർട്ട് അപ് സംരഭമായ ബൈജുസിന്റെ അഭ്യർഥന. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തുവിട്ടത്.
പീക്ക് എക്സ്.വി പാർട്ണർ, പ്രോസുസ്, ചാൻ സൂക്കർബർഗ് എന്നിവരാണ് ബൈജൂസിൽ നിന്നും കാരണം പറയാതെ ബോർഡിൽ നിന്നും പുറത്തു പോയത്. 22 ബില്യൺ ഡോളർ മൂല്യമുള്ള ബൈജൂസിന് ഇത് കനത്ത തിരിച്ചടിയാണ് നൽകിയത്.
ജൂൺ 22നാണ് ഇവർ പിന്മാറുന്നുവെന്ന വിവരം പുറത്തുവന്നത്. ഇതേ ദിവസം തന്നെ ഡിലോയിറ്റും ബൈജുവിൽ നിന്നും രാജിവെക്കുകയാണെന്ന് അറിയിച്ചു. കൃത്യമായ രേഖകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് കമ്പനിയുടെ ഓഡിറ്റർമാരായ ഡിലോയിറ്റുമായി ബൈജൂസുമായി ഉടക്കിയത്.
നിക്ഷേപകരുമായി ഡിലോയിറ്റ് ചർച്ചകൾ തുടരുന്നുവെന്നാണ് വിവരം. അതേസമയം, നിക്ഷേപകർ ബോർഡിൽ നിന്നും രാജിവെക്കുകയാണെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നാണ് ബൈജൂസിന്റെ നിലപാട്. കോവിഡുകാലത്താണ് ബൈജൂസിന് വലിയ രീതിയിലുള്ള പ്രചാരം ലഭിച്ചത്.




