വ്യാപാര കരാറിൽ കടുംപിടുത്തവുമായി അമേരിക്ക; തന്ത്രം മാറ്റി ഇന്ത്യ

വ്യാപാര കരാറിൽ അമേരിക്കയുടെ കടുംപിടുത്തം; തന്ത്രം മാറ്റി ഇന്ത്യ!

Spread the News

വാഷിംഗ്ടൺ: അമേരിക്കയുമായി നിർണായക വ്യാപാര കരാറിൽ ഒപ്പുവെയ്ക്കുന്നതിന് മുമ്പ് നികുതി നയങ്ങളിൽ വ്യക്തത വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ കടുത്ത നിലപാടുമായി അമേരിക്ക. 1974-ലെ യു.എസ് ട്രേഡ് ആക്ടിന്റെ ‘സെക്ഷൻ 301’ വ്യവസ്ഥകൾ പ്രകാരം നികുതി നിരക്കുകൾ പഴയപടി ആക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു.

നിലവിൽ ആഗോളതലത്തിൽ 10% നികുതി ചുമത്തുന്ന ‘സെക്ഷൻ 122’ നിലവിലുണ്ടെന്ന് സ്കോട്ട് ബെസെന്റ് പറഞ്ഞു. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യു.എസ്.ടി.ആർ) അംബാസഡർ ജെയ്‌മിസൺ ഗ്രീയർ സെക്ഷൻ 301 സംബന്ധിച്ച് പഠനങ്ങൾ നടത്തുകയാണെന്നും ഈ പഠനങ്ങൾ വിജയകരമായാൽ നികുതി നിരക്കുകൾ പഴയ നിരക്കിലേക്ക് തന്നെ മടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐ.ഇ.ഇ.പി.എ) പ്രകാരം ഇന്ത്യക്ക് മേൽ അമേരിക്ക മുമ്പ് 25 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. എന്നാൽ, പിന്നീട് ഇത് 18% ആക്കി കുറച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ പ്രത്യേക അധികാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് സ്ഥിതിഗതികളിൽ മാറ്റമുണ്ടായത്.

നിലവിൽ ജൂലൈ 7 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഇന്ത്യക്ക് മേൽ 12.5% താരിഫാണ് അമേരിക്ക നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ പുതിയ സെക്ഷൻ 301 പഠനത്തിന്റെ ഫലങ്ങളും പുറത്തുവരും. വിയറ്റ്നാം, തായ്ലൻഡ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ചൈന തുടങ്ങിയ മറ്റ് വിപണി എതിരാളികളേക്കാൾ ഇന്ത്യക്ക് വ്യാപാര മുൻഗണന നൽകുന്ന രീതിയിലാണ് ഫെബ്രുവരി 6-ന് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഉറപ്പിച്ചിരുന്നതെന്ന് ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ മുൻഗണന പുതിയ നികുതി വ്യവസ്ഥയിലും വേണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.

നിർബന്ധിത തൊഴിൽ, അമിത ഉൽപ്പാദന ശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് അമേരിക്ക സെക്ഷൻ 301 പരി​ഗണിക്കുന്നത്. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ഈ രണ്ട് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, പാകിസ്ഥാൻ, കാനഡ, മെക്സിക്കോ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങൾ നിർബന്ധിത തൊഴിൽ നിരോധന കരാറുകളിൽ ഏർപ്പെടാൻ സമ്മതിച്ചതിനാൽ അവർക്ക് 10% കുറഞ്ഞ നികുതി നിരക്കാണ് അമേരിക്ക നിർദ്ദേശിച്ചിരിക്കുന്നത്.

അമേരിക്കയുമായുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റ് പ്രധാന രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ ഇന്ത്യ വേഗത്തിലാക്കിയിരിക്കുകയാണ്. യുകെയുമായുള്ള വ്യാപാര കരാർ അടുത്ത മാസവും യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഈ വർഷാവസാനത്തോടെയും പ്രാബല്യത്തിൽ വരും. ഒമാനുമായുള്ള കരാർ ജൂൺ 1-ന് നിലവിൽ വന്നിരുന്നു. ഇതിന് പുറമെ റഷ്യയുടെ നേതൃത്വത്തിലുള്ള യുറേഷ്യൻ ഇക്കണോമിക് യൂണിയൻ (ഇ.എ.ഇ.യു), പെറു, ചിലി, കാനഡ എന്നീ രാജ്യങ്ങളുമായും ഇന്ത്യ ചർച്ചകൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *