വായ്പപലിശ നിരക്കുകൾ കുറച്ച് യു.എസ് ഫെഡറൽ റിസർവ്; സ്വർണവിലയേയും ഓഹരി വിപണികളേയും സ്വാധീനിക്കും

വായ്പപലിശ നിരക്കുകൾ കുറച്ച് യു.എസ് ഫെഡറൽ റിസർവ്; സ്വർണവിലയേയും ഓഹരി വിപണികളേയും സ്വാധീനിക്കും

Spread the News

വാഷിങ്ടൺ: വായ്പപലിശ നിരക്കുകളിൽ കുറവ് വരുത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. എല്ലാവരും പ്രതീക്ഷിച്ചിരുന്ന കുറവാണ് പലിശനിരക്കുകളിൽ​ ഫെഡറൽ റിസർവ് വരുത്തിയത്. ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഫെഡറൽ റിസർവ് അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഫെഡറൽ റിസർവ് തീരുമാനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയത്. കാൽ ശതമാനം കുറവാണ് പലിശനിരക്കിൽ ഫെഡറൽ റിസർവ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.00-4.25 ശതമാനമായി കുറയും. 2025ൽ ഇതാദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുന്നത്. യു.എസ്​ ലേബർ മാർക്കറ്റിൽ നിന്നുള്ള കണക്കുകളാണ് പലിശനിരക്കുകൾ കുറക്കാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിച്ചത്.

സമ്പദ്‍വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് പലിശനിരക്കുകൾ കുറക്കാനുള്ള തീരുമാനം ഫെഡറൽ റിസർവ് എടുത്തത്. ഡോണൾഡ് ട്രംപിന്റെ തീരുവ മൂലം യു.എസ് പണപ്പെരുപ്പത്തിൽ വലയുന്നതിനിടെയാണ് പലിശനിരക്കുകൾ കുറച്ചിരിക്കുന്നത്. പണപ്പെരുപ്പമുണ്ടെങ്കിലും തൊഴിൽ വിപണിയെ പിന്തുണക്കുന്നതിന് വേണ്ടിയാണ് ശക്തമായ തീരുമാനം ഫെഡറൽ റിസർവ് എടുത്തത്.

പലിശനിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ റിസർവിനുമേൽ ഡോണൾഡ് ട്രംപ് കടുത്ത സമ്മർദം ചെലുത്തിയിരുന്നു. അതേസമയം, ഫെഡറൽ റിസർവ് വായ്പ പലിശനിരക്ക് കുറച്ചത് ഇന്ത്യൻ ഓഹരി വിപണിയെ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് സൂചന. എന്നാൽ, മറ്റ് പല വിപണികളിലും ഇത് സ്വാധീനം ചെലുത്തിയേക്കും. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതോടെ ആഗോളവിപണിയിൽ സ്വർണവില വർധിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *