
കൊച്ചി: ലഭിച്ചുകൊണ്ടിരിക്കുന്ന ഉയർന്ന പി.എഫ് പെൻഷൻ വെട്ടിക്കുറക്കരുതെന്ന് ഹൈകോടതി. ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിന്ന് വിരമിച്ച 40 പേർ നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉയർന്ന പെൻഷൻ വെട്ടിക്കുറക്കാനുള്ള നീക്കം രണ്ടുമാസത്തേക്ക് തടഞ്ഞു. ഹരജി മാർച്ച് 27ന് വീണ്ടും പരിഗണിക്കും.
പ്രോ റാറ്റ പ്രകാരം പെൻഷൻ കുറയാൻ ഇടയാക്കുന്ന നോട്ടീസ് ലഭിച്ചതോടെയാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. 6500-15000 രൂപ പരിധിയിൽ പി.എഫ് വിഹിതം അടക്കുന്നവർക്ക് മാത്രമാണ് പ്രോ റാറ്റ ബാധകമെന്നും മൊത്ത ശമ്പളത്തിന് ആനുപാതിക വിഹിതം നൽകിയ തങ്ങൾക്ക് ബാധകമല്ലെന്നും ഹരജിക്കാർ വാദിച്ചു.
ഇ.പി.എഫ് വകുപ്പിന്റെ 2024 ഫെബ്രുവരിയിലെ പ്രോ റാറ്റാ ഉത്തരവും കഴിഞ്ഞ 18ന് ഇറക്കിയ വിശദീകരണ ഉത്തരവും ചോദ്യം ചെയ്താണ് ഹരജി നൽകിയത്. 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ച ഹരജിക്കാർ അന്നത്തെ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ ലഭിക്കുന്നവരാണ്.




